Pages

Popular Posts

Tuesday, February 8, 2011

കോണ്‍ഗ്രസ് 125 പിന്നിടുമ്പോള്‍ ..


കോണ്‍ഗ്രസ് പിറവിയെടുത്തിട്ട് ഇന്ന് 125 വര്‍ഷം പിന്നിടുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മഹത്തായ പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയതെങ്ങനെയെന്ന്     പരിശോധിക്കുന്നു. 

               യേശുക്രിസ്തു എങ്ങനെയെല്ലാം ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നു ഗാന്ധിജി. യേശുക്രിസ്തുവിന് 1870 വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ച യേശുക്രിസ്തു തന്നെയാണ് ഗാന്ധിജി. സ്‌നേഹത്തോടുകൂടി ദൈവപുത്രനായി കരുതി യേശുക്രിസ്തു ആരാധിക്കപ്പെടുന്നുണ്ടെങ്കിലും ഇരുവരും മനുഷ്യപുത്രന്മാര്‍ തന്നെയാണ്. മനുഷ്യന്റെ ജീവിതം തന്നെയാണ് യേശുക്രിസ്തുവും ഗാന്ധിജിയും ജീവിച്ചത്. മനുഷ്യന്റെ അന്ത്യം തന്നെയാണ് ഇവര്‍ ഇരുവരും കുരിശില്‍ കിടന്നും വെടിയുണ്ട ഏറ്റുവാങ്ങിയും അനുഭവിച്ചത്. ഈ മനുഷ്യപുത്രന്മാര്‍ മാനവരാശിക്ക് ദൈവപുത്രന്മാരേക്കാള്‍ വലുത്.                                              ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' ബൈബിളിനോടു ചേര്‍ത്തുവെക്കേണ്ട സത്യത്തിന്റെ ഒരു വേദപുസ്തകം തന്നെയാണ്. ഗാന്ധിജി സഹനം ശീലിച്ചെടുത്തത് ബൈബിളില്‍ നിന്നാണ്. ഇന്ത്യയുടെ വിമോചന പ്രസ്ഥാനത്തെ ഗാന്ധിജി നയിച്ചത് ബൈബിള്‍ നല്‍കിയ സഹനം കൊണ്ടാണ്. ഭഗവത് ഗീതയില്‍ നിന്നു ഗാന്ധിജി അനാസക്തിയുടെ ശക്തി സംഭരിച്ചു. ഹെന്റിതോറൊയും ജോണ്‍ റസ്‌കിനും ടോള്‍സ്റ്റോയിയുമൊക്കെ ഗാന്ധിജി എന്ന മനുഷ്യപുത്രനെ വാര്‍ത്തെടുത്തു. ഈ മഹാത്മാക്കളില്‍ നിന്നും ബൈബിളില്‍ നിന്നും ഭഗവത് ഗീതയില്‍ നിന്നുമൊക്കെ ഗാന്ധിജി ലോകത്തെ വലിയൊരു വിമോചന പ്രസ്ഥാനത്തിനു വേണ്ടി കണ്ടെടുത്ത ആയുധം ഒരു പാവം മരച്ചര്‍ക്കയാണ്. ഗാന്ധിജിയുടെ മരച്ചര്‍ക്കയും യേശുക്രിസ്തുവിന്റെ കുരിശും ഒന്നുതന്നെയാണ്.                              ഗാന്ധിജിക്ക് പതിനഞ്ച് വയസ്സായപ്പോഴാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായത്. എ.ഒ.ഹ്യൂം എന്ന ബ്രിട്ടീഷുകാരനുണ്ടാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇംഗ്ലണ്ടില്‍ നിലനിന്ന മാനവസമത്വ സങ്കല്‍പ്പം സ്വപ്നം കാണാനുള്ള സമൂഹത്തിന്റെ മുന്‍പന്തിയില്‍ ജീവിച്ച ഇന്ത്യന്‍ അഭിജാത വര്‍ഗത്തിന്റെ ഒരു ക്ലബ് മാത്രമായിരുന്നു. കോണ്‍ഗ്രസ്സിനു വിത്തിട്ട ഹ്യൂമിനെ ചരിത്ര പുരുഷനാക്കി മാറ്റിയത് കോണ്‍ഗ്രസ് പില്‍ക്കാലത്ത് ഏറ്റെടുത്ത ഇന്ത്യയുടെ ചരിത്രദൗത്യമാണ്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ കൈവന്ന ഒരുതരം അവകാശ ബോധമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്ക് ഇന്ത്യയിലെ മേല്‍പ്പടവുകാരെ ആകര്‍ഷിച്ചത്. ബ്രിട്ടീഷ് ഭരണവും ഇംഗ്ലണ്ടുമായി ബന്ധപ്പെടാനും, ഭരണത്തിന്റെ ആനുകൂല്യങ്ങളും ബഹുമതികളും നേടിയെടുക്കാനുമുള്ള പാലവും പടവുകളുമൊക്കെയായിരുന്നു അന്ന് കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണത്തിന്റെ നന്മകള്‍ അനുഭവിക്കാനുള്ള ഉന്നതന്മാരുടെ ഒരു പ്രസ്ഥാനം.                                       ഇതായിരിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനം എന്ന് ഇന്ത്യയില്‍ ജീവിച്ച ബ്രിട്ടീഷുകാരില്‍ പലരും അന്ന് കോണ്‍ഗ്രസ്സിനെക്കുറിച്ച് വിചാരിച്ചിട്ടുണ്ടാവണം. ബ്രിട്ടീഷ് ഇന്ത്യ ഒരുകാലത്ത് ഇന്ത്യയ്ക്ക് കൈമാറേണ്ടി വരുമെന്നു വിശ്വസിച്ച ഇംഗ്ലീഷുകാര്‍ തന്നെയാണ് നാഷണല്‍ കോണ്‍ഗ്രസ്സില്‍ സ്വതന്ത്രഭാരതത്തെക്കുറിച്ചുള്ള ആശയങ്ങള്‍ വിതറിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചാദ്യമായാലോചിച്ചത് ഇന്ത്യക്കാരല്ല, ഇംഗ്ലീഷുകാര്‍ തന്നെയാണ്. ഇന്ത്യയ്ക്ക് സ്വയംഭരണം എന്ന ലക്ഷ്യവുമായി ആനി ബസന്റ് ആരംഭിച്ച ഹോംറൂള്‍ ലീഗ് ആണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രഭാരത പ്രസ്ഥാനം. സ്വതന്ത്ര ഭാരതത്തിന്റെ ആശയങ്ങള്‍ക്ക് ഇന്ത്യന്‍ മനസ്സില്‍ വിത്തിട്ട് മുളപ്പിച്ചവരില്‍ മുന്‍പന്തിയിലാണ് ആനിബസന്റിന്റെ സ്ഥാനം.                                        ഹോം റൂള്‍ ലീഗും കോണ്‍ഗ്രസ്സും ഒരേ ലക്ഷ്യത്തോടുകൂടിയാണ് മുന്നോട്ടുനീങ്ങിയത്. ബ്രിട്ടീഷ് ഹ്യൂമനിസ്റ്റുകളും ജനായത്തവാദികളും ഫാബിയന്‍ സോഷ്യലിസ്റ്റുകളും തിയോസഫിസ്റ്റുകളുമൊക്കെ മാനവികാശയങ്ങള്‍കൊണ്ട് കോണ്‍ഗ്രസ്സിന് നവജീവന്‍ പകര്‍ന്നു. എന്നാല്‍ ഈ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും മഹാന്മാര്‍ക്കും അന്യമായിരുന്നു ഇന്ത്യയിലെ സാധാരണക്കാരുടെയും ഗ്രാമീണരുടെയും ദരിദ്രനാരായണന്മാരുടെയും ജീവിതം. യഥാര്‍ത്ഥ ഇന്ത്യന്‍ ജനത എന്ന ഈ വര്‍ഗ്ഗം ബ്രിട്ടീഷ് ഇന്ത്യയിലും നാട്ടുരാജ്യങ്ങളുടെ ഇന്ത്യയിലും കിടന്നു നരകിക്കുകയായിരുന്നു. അവര്‍ക്ക് സ്വാതന്ത്ര്യം എന്താണെന്നോ എന്തിനാണെന്നോ അറിയില്ലായിരുന്നു. അവര്‍ അടിമകളും കീഴാളരും പട്ടിണിക്കാരും നിരക്ഷരരുമായിരുന്നു. അവര്‍ എല്ലാ അര്‍ത്ഥങ്ങളിലും ഒരു ഗാന്ധിജിയെ കാത്തിരിക്കുകയായിരുന്നു. മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയാകട്ടെ അവരെ കണ്ടെത്തി സ്വന്തമാക്കി അവരുടെ ബാപ്പുവും ഗാന്ധിജിയും മഹാത്മയുമായിത്തീര്‍ന്നു. അവരാണ് ഇന്ത്യ എന്നും ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണെന്നും ഗാന്ധിജിക്ക് ബോധ്യപ്പെട്ടു.                                                                                        ആ സത്യത്തിന്റെ പാതയിലൂടെയാണ് ഗാന്ധിജി സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ നയിച്ചത്. കോണ്‍ഗ്രസ് ഗാന്ധിജിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയുടെ ഭരണം തിരിച്ചു വാങ്ങാനുള്ള ഒരു വിമോചന പ്രസ്ഥാനമോ രാഷ്ട്രീയ പ്രസ്ഥാനമോ 1947 ആഗസ്റ്റ് 15നു ശേഷം ഇന്ത്യ ഭരിക്കാനുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ മാത്രമായിരുന്നില്ല. ഇന്ത്യയിലെ ഒരു മനുഷ്യ പ്രസ്ഥാനമായിട്ടാണ് ഗാന്ധിജി കോണ്‍ഗ്രസിനെ വിഭാവനം ചെയ്തത്. അയിത്തം, ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ, മനുഷ്യനാവാന്‍ സമ്മതിക്കായ്ക, പാവങ്ങളെ ദൈവങ്ങളില്‍ നിന്നകറ്റി നിര്‍ത്തല്‍, തൊലികറുത്തവന്‍ കുറ്റവാളി മുതലായ മനുഷ്യവിരുദ്ധ വിചാരങ്ങള്‍ക്കെതിരെ പൊരുതാനുള്ള ഒരു സാമൂഹ്യപ്രസ്ഥാനമായി കോണ്‍ഗ്രസ്സിനെ മാറ്റി. സ്വാതന്ത്ര്യം കടന്നുവരേണ്ടത് മനോഹരമായ മനുഷ്യബിംബങ്ങളിലേക്കാണെന്നു ഗാന്ധിജി കരുതി. ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരവും ഇന്ത്യയില്‍ മനുഷ്യനെ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഗാന്ധിജി ഒരുമിച്ച് കൊണ്ടുപോയി. ഗാന്ധിജിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സത്യോപാസനയുടെയും സഹനത്തിന്റെയും മതമായിരുന്നു. സത്യം ഈ മതത്തിലെ ദൈവമായിരുന്നു. രാഷ്ട്രീയ മണ്ഡലത്തില്‍ ഇത്രയും ആത്മീയമായ മറ്റൊരു വിമോചന പ്രസ്ഥാനം ലോകത്ത് മറ്റൊരിടത്തുമുണ്ടായിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് ഒരു രാഷ്ട്രീയ ചരിത്രം നിര്‍മ്മിക്കുകയായിരുന്നു; 125 കൊല്ലത്തിനിടയില്‍ മൂന്നു നൂറ്റാണ്ടുകളെ സ്പര്‍ശിച്ചു കൊണ്ട്. ഇതാണ് ഇന്ത്യയുടെ രാഷ്ട്രീയ മഹാ പ്രസ്ഥാനം. ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന് 125 വയസ് തികയുന്നു. 125 വയസ് തികയുന്ന കോണ്‍ഗ്രസിന്റെ മുമ്പിലുള്ള വലിയ ചോദ്യങ്ങളില്‍ ആദ്യത്തേത് കോണ്‍ഗ്രസില്‍ ഇന്ന് മഹാത്മാവിന്റെ മാര്‍ഗം എത്രത്തോളം ഉണ്ട് എന്നുതന്നെയാണ്.                                                മുന്നോട്ടുള്ള പ്രയാണത്തില്‍ ഗാന്ധിജിയെ എങ്ങനെയൊക്കെയാണ് പുതിയ കാലത്തിലേക്കു വേണ്ടി സ്വാംശീകരിക്കേണ്ടതെന്ന ആലോചനയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മനസില്‍ നടക്കേണ്ടത്. ഗാന്ധിജി ഇന്ത്യയില്‍ സ്വയം ഒരു ദരിദ്രനാരായണനായി മാറി. ഗാന്ധിജിയുടെ സ്വപ്നത്തില്‍ ദരിദ്രനാരായണന്‍ ലളിത ജീവിതവും ഉയര്‍ന്നചിന്തയുമുള്ള സത്യാന്വേഷിയാണ്. ലളിത ജീവിതവും ഉയര്‍ന്ന മനസ്സുമുള്ള മനുഷ്യരെ സൃഷ്ടിക്കാനാണ് ഗാന്ധിജി ദരിദ്രനാരായണനായത്. ഈശ്വരഭക്തിയും ലളിതജീവിതവും സത്യോപാസനയും ഗാന്ധിജി ഒരു മതാചാരമായി കൊണ്ടുനടന്നു. ഗാന്ധിജിയുടെ ഈ മതം ഇന്ന് നിലവിലുള്ള ഒരു സംഘടിത മതത്തിനും അവകാശപ്പെടാവുന്നതല്ല. ആ മതം എല്ലാ സംഘടിത മതങ്ങള്‍ക്കുമെതിരാണ്. അത് മതേതരത്വത്തിന്റെയും സഹനത്തിന്റെയും സത്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മതമാണ്. അതുകൊണ്ടാണല്ലോ ഹിന്ദുവായി ജനിക്കുകയും വളരുകയും ചെയ്ത ഗാന്ധിജിയെ ഹിന്ദുമത ഭ്രാന്തനായ ഗോഡ്‌സെ കൊന്നത്. അദ്ദേഹത്തെ മഹാത്മാ ഗോഡ്‌സെയാക്കാനുള്ള ഒരു പ്രസ്ഥാനമാണല്ലോ ഇന്നത്തെ ഇന്ത്യയുടെ ആപത്ത്. ഈ ആപത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍, മഹാത്മാവിനു മാത്രമേ കഴിയുകയുള്ളൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാവി ഇന്ത്യയിലേക്കുള്ള രാഷ്ട്രീയം രൂപപ്പെടുത്തേണ്ടത് ഈ സത്യത്തില്‍ നിന്നാണ്; കറന്‍സിനോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തില്‍ നിന്നും ഗാന്ധിപ്രതിമകളില്‍ നിന്നുമല്ല. ഗോഡ്‌സെയുടെ സ്വപ്നം ഇന്ന് ഇന്ത്യയില്‍ വളര്‍ന്നു വലുതായിട്ടുണ്ട്. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. ഇക്കൂട്ടരുടെ മനസ്സില്‍ സ്വന്തമായൊരു രാഷ്ട്രപതിയും സ്വന്തമായൊരു ദേശീയ ഗാനവും പോലുമുണ്ട്.                           പള്ളി പൊളിച്ച് ക്ഷേത്രം പണിയാന്‍ ഒരുങ്ങി നില്‍ക്കുന്നവരും അതിനെതിരേ മറ്റൊരു മതമൗലിക വികാരം കൊണ്ട് പൊരുതുന്നവരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണ്. ഗാന്ധിജിയെ മുന്‍നിര്‍ത്തി ഇവരുടെ മതരാഷ്ട്രവാദത്തെ വേരോടെ പിഴുതെറിയാന്‍ കാലം കോണ്‍ഗ്രസ്സിനോടാവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിപ്പോള്‍ എന്താണ് പ്രസക്തി എന്ന വലിയൊരു ചോദ്യവും 125-ാം വാര്‍ഷികമാഘോഷിക്കുന്ന കോണ്‍ഗ്രസ് ഇന്ത്യയുടെ മുമ്പിലേക്കുയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. ദേശീയത അന്യമായ പ്രാദേശികപ്പാര്‍ട്ടികള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുള്ള നാട്ടുരാജ്യ സങ്കല്‍പ്പത്തെ തകര്‍ക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.                                                               ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ വഴികളിലൂടെ കടന്നുവന്ന ഒരു മഹാപ്രസ്ഥാനമാണ്. അങ്ങനെയൊരു മഹാപ്രസ്ഥാനത്തിന് കടന്നുവന്ന വഴികളും ആ വഴികളില്‍ ഓരോന്നിലും പ്രകാശിച്ചുനിന്ന മഹാന്മാരായ നേതാക്കന്മാരും അറിയപ്പെടാതെപോയ ത്യാഗികളും അന്യമാകരുത്. എ.ഒ.ഹ്യൂമും ആനി ബസന്റും മുതല്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും വരെയെത്തിയ കോണ്‍ഗ്രസ്സിന്റെ 125 വര്‍ഷം ലോകം ആദരവോടെ നോക്കി കാണുകയാണ്. കോണ്‍ഗ്രസ് അതിന്റെ 125-ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ അതിനുലഭിച്ച ഒരമ്മയും മകനും കോണ്‍ഗ്രസ്സിന് സാര്‍വ ലൗകികമായ ഒരു മാനം നല്‍കുകയാണ്. ഇങ്ങനെയൊരു അമ്മയെയും മകനെയും കോണ്‍ഗ്രസിനു ലഭിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം ലോകാലോകം കാലാകാലങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടിത്തന്നെയാണ്.   ഗാന്ധിജിയുടെയും വിനോബാഭാവെയുടെയും ജവഹര്‍ലാലിന്റെയും ജയപ്രകാശിന്റെയും ഡോ.ലോഹ്യയുടെയും നേതാജിയുടെയും എം.എന്‍.റോയിയുടെയും രാജാജിയുടെയും കാമരാജിന്റെയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയുമൊക്കെ പേരില്‍ കോണ്‍ഗ്രസ് അതിന്റെ 125-ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ലോക സമക്ഷം എടുക്കേണ്ട പ്രതിജ്ഞ.

താമരയില്‍ വിരിയുന്ന ഇടതുപക്ഷം

 
                     എക്കാലവും കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം എന്നും ബി.ജെ.പി ബന്ധം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിജസ്ഥിതി  എന്ത് എന്ന അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയും നൂതന പ്രത്യയ ശാസ്ത്രവും കൂടി ചേരുമ്പോള്‍ അത് ഇന്ത്യന്‍ കമ്മ്യൂണിസം ആയി മാറുന്നു. കമ്യൂണിസ്റ്റുകളുമായി ജനസംഘവും ബി ജെ പിയും എന്നും രഹസ്യ സഖ്യത്തിലായിരുന്നുവെന്നുള്ള എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ചാരിത്ര്യശുദ്ധിക്കും രാഷ്ട്രീയസദാചാരത്തിനും എതിരെയുള്ള കുറ്റപത്രമായി വിലയിരുത്തപ്പെടുന്നു.    
                    ദേശീയ ഹര്‍ത്താലില്‍ ഇരുപക്ഷവും കണ്ടെത്തിയ അടുപ്പവും ആലിംഗനവും പരസ്യമായി    പ്രകടമായിരിക്കെ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ മിഥ്യയല്ല; സത്യമാണെന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനക്കാലത്ത്‌ ബി ജെ പി ആസ്ഥാനത്ത്‌ എത്തി സി പി എം - സി പി ഐ നേതാക്കള്‍ സുഷമാസ്വരാജിന്റെ ആതിഥേയത്വം സ്വീകരിച്ചെന്ന വിവരങ്ങള്‍ കൂടി അദ്വാനി പുറത്ത്‌ വിട്ടതോടെ ഇടത്‌ പാര്‍ട്ടികള്‍ രാഷ്ട്രീയ അവിഹിത വേഴ്ചയുടെ കളങ്കപട്ടികയിലകപ്പെട്ടിരിക്കയാണ്‌.                                                  ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനോ സി പി എം നയിക്കുന്ന ഇടത്‌ മുന്നണിക്കോ സാധിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ്‌ വിലക്കും അയിത്തവും മറന്നു സംഘ്പരിവാറും കമ്യൂണിസ്റ്റ്‌ പരിവാറും അടുക്കാന്‍ തീരുമാനിച്ചത്‌. അവിഭക്ത ജനസംഘവുമായി 1977ലും ബി ജെ പിയുമായി 1989ലും പരസ്യമായി സഖ്യത്തിലായിരുന്ന ഇടത്‌ പാര്‍ട്ടികള്‍ക്ക്‌ വര്‍ഗീയത ഒരിക്കലും അകറ്റി നിര്‍ത്തേണ്ട ആപത്തായി തോന്നിയിട്ടില്ല. സി പി എം നേതാക്കളേക്കാള്‍ ഒരടി മുമ്പില്‍ കയറി ബീഹാറിലും പഞ്ചാബിലും ജനസംഘവുമായി അധികാരം പങ്കിട്ട ചരിത്രമാണ്‌ സി പി ഐക്കുള്ളത്‌.     
                                  1994ല്‍ നരസിംഹറാവു സര്‍ക്കാരിനെയും 2008ല്‍ മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിനെയും പുറത്താക്കാനും ഇരുവിഭാഗവും കൈകോര്‍ത്ത കളങ്കിത ചരിത്രം വേറെയുമുണ്ട്‌. ഭൂരിപക്ഷ വര്‍ഗീയത തിരിച്ചടി നേരിട്ടപ്പോള്‍ എന്നും താങ്ങായി നിന്ന ഇടത്‌ പാര്‍ട്ടികളോടുള്ള കടപ്പാട്‌ ബി ജെ പിക്ക്‌ മറക്കാനാവുന്നതല്ല. 1980ല്‍ കേവലം രണ്ടു സീറ്റുകളില്‍ ഒതുങ്ങിപ്പോയ ബി ജെ പിക്ക്‌ 89ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 80ലേറെ സീറ്റുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത്‌ ഇടത്‌ പാര്‍ട്ടികളുടെ പിന്തുണകൊണ്ടായിരുന്നു. വി പി സിംഗ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വാരാന്ത്യ കൂടിയാലോചനകളിലും അത്താഴ വിരുന്നുകളിലും വേദികള്‍ പങ്കിട്ട ഇടത്‌-ബി ജെ പി പാര്‍ട്ടികള്‍ ദേശീയമുന്നണിയുടെ പൊന്നോമന സയാമീസ്‌ ഇരട്ടകളായിരുന്നു.
                                                    വി പി സിംഗ്‌ നിലംപൊത്തിയപ്പോള്‍ ബി ജെ പിയുമായുണ്ടായത്‌ ഇടക്കാല പിണക്കമായിരുന്നു. ബി ജെ പിയുടെ വളര്‍ച്ചക്കെതിരെ കണ്ണടച്ച ഇടത്‌ പാര്‍ട്ടികള്‍ക്ക്‌ എന്നും കോണ്‍ഗ്രസിന്റെ തകര്‍ച്ചയായിരുന്നു ആവശ്യം. ആദ്യം 13 ദിവസവും രണ്ടാമത്‌ 13 മാസവും പിന്നീട്‌ അഞ്ച്‌ വര്‍ഷവും ബി ജെ പി സഖ്യത്തിന്‌ കേന്ദ്രഭരണം കയ്യാളാന്‍ സാധിച്ചത്‌ സി പി എമ്മിന്റെ പരോക്ഷ സഹായത്താലായിരുന്നു. ഭിന്നചേരിയില്‍ നിന്നും പൊരുതുമ്പോഴും അസാധാരണങ്ങളായ ഒരു മാനസിക ഐക്യം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ബി ജെ പിയും തമ്മിലുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും ഗുജറാത്തിലെ വംശീയഹത്യക്കും ഹിന്ദുത്വ ശക്തികളെ കുറ്റപ്പെടുത്തുമ്പോഴും പിന്‍വാതില്‍ തുറന്നുള്ള രഹസ്യസംഗമം ഇരുപാര്‍ട്ടികളും നടത്തിയിട്ടുണ്ടെന്നാണ്‌ അദ്വാനിയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌.                                     
                        മതനിരപേക്ഷയുടെ നെടുനീളന്‍ വാചകമടിക്കിടയിലും ഇടത്പാര്‍ട്ടികള്‍ സംഘ്പരിവാറുമായി ജാര സമ്പര്‍ക്കത്തിലായിരുന്നുവെന്ന സത്യങ്ങള്‍ സി പി എമ്മിന്റെ കപട മതേതരവാദങ്ങളുടെ മുഖമൂടി പിച്ചി ചീന്തുകയാണ്‌. 
ഇടക്കാലത്ത്‌ ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നിന്നകന്നുപോയ ന്യൂനപക്ഷ വിഭാഗത്തെ വലയിലാക്കി വോട്ടുബലം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി സി പി എം പിന്തുടര്‍ന്നു പോന്നത്‌.
കോണ്‍ഗ്രസുമായി അകന്നു പോയവര്‍ അടുത്ത്‌ തുടങ്ങിയെന്ന്‌ യു പിയും മറ്റു ഇതര സംസ്ഥാനങ്ങളും തെളിയിച്ചതാണ്‌. വീണ്ടും ഭൂരിപക്ഷ വര്‍ഗീയതയുടെ കൂടെ പോവാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നത്‌.
                                       പശ്ചിമ ബംഗാളില്‍ സി പി എമ്മിന്റെ പരമ്പരാഗത വിജയത്തിന്‌ തുണയായി നിന്ന ന്യൂനപക്ഷ-ദളിത്‌ വിഭാഗങ്ങള്‍ പൂര്‍ണമായും അവരെ കൈയൊഴിഞ്ഞു. നന്ദിഗ്രാമിലെയും സിംഗൂരിലെയും മനുഷ്യവേട്ടയായിരുന്നു ഈ പിന്നാക്ക വിഭാഗങ്ങളെ സി പി എമ്മിനെതിരെ തിരിച്ചു വിട്ടത്‌. പരസ്യമായ ന്യൂനപക്ഷ വിരോധവും രഹസ്യമായ ഭൂരിപക്ഷ പ്രീണനവും വഴി ബി ജെപിക്ക്‌ സ്വീകാര്യമായ രാഷ്ട്രീയ നിലപാടുകള്‍ക്ക്‌ സി പി എം കേരളത്തിലും തുടക്കം കുറിച്ചിരിക്കുകയാണ്‌. മതനിരപക്ഷ കക്ഷികള്‍ എന്നും അകലത്തില്‍ നിര്‍ത്തിയ ജമാഅത്തെ ഇസ്ലാമിയുടെ സഹവര്‍ത്തിത്വം അവസാനിപ്പിക്കാനും അവരെ ആക്ഷേപിക്കാനുമുള്ള പുതിയ രാഷ്ട്രീയ ചുവട്‌ മാറ്റം സംഘ്പരിവാറിനെ പ്രീണിപ്പിക്കാനായിരുന്നു.                                         1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലക്കപ്പെട്ട കുവൈത്തികളുടെ കേരള സന്ദര്‍ശനവും മുക്രിപെന്‍ഷനും ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വര്‍ഗീയതയെ ഉത്തേജിപ്പിച്ചത്‌ പോലെ കേരളത്തിലും ബംഗാളിലും മാത്രമല്ല; ദേശീയ തലത്തിലും ഇടത്‌ പാര്‍ട്ടികള്‍ കാവി മാതൃക സ്വീകരിക്കാന്‍ പോവുകയാണ്‌. തിരഞ്ഞെടുപ്പില്‍ വോട്ട്‌ മറിക്കുന്നത്‌ കച്ചവടമല്ല; അടവ്‌ നയമാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മുരളീധരന്റെ പ്രസ്താവന ഭ്രൂണരൂപത്തിലുള്ള കാവി-ചുവപ്പ്‌ സഖ്യത്തെ സ്കാന്‍ ചെയ്തു കാണിക്കുന്നു.സി പി എമ്മിന്റെ ഏറ്റവും വലിയ തകര്‍ച്ചകാലത്ത്‌ അതിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന പ്രകാശ്‌ കാരാട്ട്‌ എന്നും ബി ജെ പി നേതൃത്വത്തിനും പ്രിയപ്പെട്ടവനാണ്‌. സുഷ്മസ്വരാജ്‌, അരുണ്‍ ജയ്റ്റ്ലി തുടങ്ങിയ ബി ജെ പിയുടെ പുതിയ മുഖങ്ങളുടെ സൗഹൃദവലയത്തിലായിരുന്നു എന്നും കാരാട്ട്‌. യു പി എ സര്‍ക്കാരിന്‌ രൂപം കൊടുക്കാന്‍ ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്‌ വഹിച്ച പങ്കായിരുന്നു അത്‌ നിഗ്രഹിക്കാന്‍ കാരാട്ട്‌ വഹിച്ചത്‌.                                       ബി ജെ പിയുടെ കോടാലികൈ ആയി പ്രവര്‍ത്തിച്ച കാരാട്ടിന്റെ ഒരേയൊരു പിടിവാശിയായിരുന്നു യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുക എന്നത്‌. അപക്വമായ ഈ നടപടി സി പി എമ്മിന്റെ മാത്രമല്ല; ഇടത്‌ പാര്‍ട്ടികളുടെ തന്നെ സര്‍വ്വനാശത്തിന്‌ കാരണമായി. തലയില്‍ കാവി ലഹരി കയറിയ കാരാട്ടിന്റെ ഹൃദയം ഇപ്പോള്‍ താമര കുമ്പിളിലാണ്‌ തുടിക്കുന്നത്‌. 2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ കുടത്തിലുടച്ച ഭൂരിപക്ഷ വര്‍ഗീയതയെ കുടം തകര്‍ത്തു പുറത്ത്‌ വിടാനാണ്‌ കാരാട്ടും കൂട്ടരും ഇപ്പോള്‍ ശ്രമിക്കുന്നത്‌